എടിഎമ്മുമായി തപാല്‍ വകുപ്പ് ;ആദ്യ എടിഎം ചെന്നൈയില്‍

ചെന്നൈ: തപാല്‍ വകുപ്പിന്റെ സേവനങ്ങളുടെ കൂട്ടത്തില്‍ ഇനി എ.ടി.എമ്മും. തപാല്‍ വകുപ്പിന്റെ രാജ്യത്തെ ആദ്യ എടിഎം ചെന്നൈയില്‍ പ്രവര്‍ത്തനം തുടങ്ങി. തപാല്‍ വകുപ്പിനെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് എടിഎം സേവനം ആരംഭിച്ചിരിക്കുന്നത്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുള്ളവര്‍ക്കാണ് എടിഎമ്മിന്റെ പ്രയോജനം ലഭിക്കുക. 

തപാല്‍ വകുപ്പിന്റെ ആദ്യ എടിഎം ചെന്നൈയില്‍ ധനമന്ത്രി പി. ചിദംബരം ഉദ്ഘാടനം ചെയ്തു. തപാല്‍ വകുപ്പിന്റെ ആധുനികവത്കരണത്തിനായി 4900 കോടി രൂപ അനുവദിച്ചിട്ടുള്ളതായി പി. ചിദംബരം പറഞ്ഞു. ദില്ലിയിലും മുംബൈയിലുമായി നാല് എടിഎമ്മുകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ഈ വര്‍ഷവാസനത്തോടെ 1000 എടിഎമ്മുകള്‍ സ്ഥാപിക്കും. 

2015ഓടെ രാജ്യവ്യാപകമായി തപാല്‍ വകുപ്പിന്റെ 2500 എടിഎമ്മുകള്‍ പ്രവര്‍ത്തനം തുടങ്ങും. രാജ്യത്തെ പോസ്റ്റ് ഓഫീസുകളെ കോര്‍ ബാങ്കിംഗ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനും തപാല്‍വകുപ്പ് തയ്യാറെടുക്കുന്നുണ്ട്. തുടക്കത്തില്‍ അക്കൗണ്ടുള്ള പോസ്റ്റ് ഓഫീസിന്റെ എടിഎം മാത്രമേ ഉപയോഗിക്കാനാകു. കോര്‍ ബാങ്കിംഗ് സംവിധാനം നടപ്പാകുന്നതോടെ തപാല്‍ വകുപ്പിന്റെ ഏത് എടിഎമ്മില്‍ നിന്നും നിക്ഷേപകര്‍ക്ക് പണം പിന്വലിക്കാം. ഒന്നരലക്ഷത്തിലേറെ പോസ്റ്റ് ഓഫീസുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 80 ശതമാനവും ഗ്രാമീണ മേഖലകളിലാണ്. 

Comments