വിനയ് സിമ്പിളാണ് പിന്നെ പവര്‍ഫുള്‍.......

എങ്ങും പ്രേമം, മലര്‍, ജോര്‍ജ്ജ്, മേരി........ഇതിനിടയില്‍ നമ്മുടെ വിമല്‍സാറുമുണ്ട്. 'ജാവ സിമ്പിളാണ് പിന്നെ പവര്‍ഫുള്‍ ആണ്' എന്ന സാറിന്റെ ഡയലോഗ് പറയാത്ത യൂത്തിപ്പോള്‍ ഇല്ലെന്നുതന്നെ പറയാം, അതു ചേക്കേറാത്ത എഫ്.ബി, വാട്‌സ്ആപ്പ് ഗ്രൂപ്പുകളും. 'പ്രേമ'ത്തിലെ വിമല്‍സാര്‍ എന്ന കഥാപാത്രത്തിലൂടെ എല്ലാവര്‍ക്കും തന്നോടുള്ള ഇഷ്ടം കൂടിയെന്ന് പറയുകയാണ് ആറുവര്‍ഷം മുമ്പ് 'ഋതു'വിലൂടെ മലയാള സിനിമാലോകത്തേക്കെത്തിയ നടന്‍ വിനയ് ഫോര്‍ട്ട്. പിന്നീട് ചെറുതും വലുതുമായ നിരവധിവേഷങ്ങള്‍. ഇതിനിടയില്‍ 'ഷട്ടര്‍' എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച്്് 3 വര്‍ഷം കൊണ്ട് കിട്ടിയ അംഗീകാരം 'പ്രേമ'മിറങ്ങി ഒരാഴ്ചകൊണ്ട് ലഭിച്ചുവെന്ന് പറയുകയാണ് ഈ ഫോര്‍ട്ടുകൊച്ചിക്കാരന്‍.
പ്രേമത്തിന് മുമ്പ് പതിനായിരം; ഇപ്പോള്‍ 65000
 

'പ്രേമം' ഇറങ്ങുംമുമ്പ് വിനയ് എഫ്.ബിയില്‍ ഒരു പിക്ക് ഇട്ടാല്‍ മാക്‌സിമം 10000 ലൈക്ക്, എന്നാല്‍ 'പ്രേമ'ത്തിലെ വിമല്‍സാര്‍ തംരംഗമായതോടെ സ്ഥിതി മാറി. ഇപ്പോള്‍ എഫ്്.ബിയില്‍ പോസ്റ്റിയ ഒരു ചിത്രത്തിന് കിട്ടിയത് 65000 ലൈക്കാണ്. സിനിമയില്‍ ഇടയ്ക്കിടെ കയറിവരുന്ന ഒരു റോളുകൊണ്ട് ഒരു നടന്റെ ഗ്രാഫ് ഇത്രയും കൂടുമോ.....ഇരുപതോളം ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചെങ്കിലും തന്റെ ഒരു ഡയലോഗ് പോലും ആരും ഏറ്റുപറഞ്ഞിട്ടില്ലെന്ന് വിനയ്. പക്ഷേ 'പ്രേമം' ഇറങ്ങിയതോടെ ഭയങ്കര റീച്ചില്‍ എങ്ങും ജാവ അങ്ങനെ പറക്കുകയാണ്, വിനയിയുടെ വാക്കുകള്‍. 
'പ്രേമ'ത്തിലെ സിംഹ 
അല്‍ഫോന്‍സ് പുത്രന്റെ 'നേരം' കണ്ട ആരും അതിലെ വട്ടിരാജയെ അവിസ്മരണീയമാക്കിയ ബോബി സിംഹയെ മറക്കാനിടയില്ല. അതുപോലൊരു ബോണസാണ് 'പ്രേമ'ത്തില്‍ വിനയിക്കും കിട്ടിയിരിക്കുന്നത്. 'നേരം' കണ്ടപ്പോള്‍ മുതല്‍ അല്‍ഫോന്‍സിനൊപ്പം പ്രവര്‍ത്തിക്കണമെന്നുമുണ്ടായിരുന്നു. ഒരു നാടകഗ്രൂപ്പ് പോലെയാണ് അല്‍ഫോന്‍സിന്റെ സെറ്റ് എന്നറിഞ്ഞിരുന്നു. ആ ഒരു കൂട്ടായ്മയില്‍ ചേരാന്‍ ഞാനും ആഗ്രഹിച്ചു. എഫ്.ബിയില്‍ അല്‍ഫോന്‍സിനെ അഭിനന്ദിച്ച് മെസ്സേജൊക്കെ അയക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് 'നേര'ത്തില്‍ ജോജോ ആയി അഭിനയിച്ച സിജു വില്‍സന്‍ ജോസഫ് വിനയിയെ വിളിക്കുന്നത്. അല്‍ഫോന്‍സിന്റെ പുതിയ ചിത്രത്തില്‍ ഒരു സാറിന്റെ വേഷം അഭിനയിക്കാമോ എന്നായിരുന്നു ചോദ്യം. 


സാറായി അഭിനയിച്ചാല്‍ ഇമേജ് പോകുമോയെന്നായിരുന്നു ചിന്ത. അല്‍ഫോന്‍സിന്റെ ചിത്രമെന്ന നിലയ്ക്ക് ചെന്നു. അഞ്ചുദിവസത്തെ ഷൂട്ട് ഉള്ളെന്ന് പറഞ്ഞപ്പോള്‍ ചെറിയ കഥാപാത്രമായതിനാല്‍ ചെയ്യണമോയെന്ന് സംശയിച്ചു. പിന്നീട് ടാബില്‍ ഒരു മോക്ക് ഷൂട്ട് ചെയ്തു. കാന്റീന്‍ സീനൊക്കെ അത്തരത്തില്‍ അല്‍ഫോന്‍സ് ടാബിലെടുത്തു. അന്ന് തീരുമാനിച്ചു ഈയൊരറ്റ സീന്‍ ആയാലും ക്ലച്ചുപിടിക്കുമെന്ന്. അങ്ങനെ 16 ദിവസത്തെ ഷൂട്ട് നടത്തി. വിചാരിച്ചതിലും കൂടുതല്‍ സ്‌പേസ് സിനിമയില്‍ കിട്ടി. സൗബിന്റെ പിടി സാര്‍ കൂടി ഒപ്പം വന്നപ്പോള്‍ സംഗതി ക്ലിക്കായി. വിമല്‍ സാര്‍ എന്തെങ്കിലുമായെങ്കില്‍ ഫുള്‍ ക്രഡിറ്റ് അല്‍ഫോന്‍സിനും പിടി സാറായ സൗബിനുമാണെന്ന് വിനയിയുടെ വാക്കുകള്‍.

'പ്രേമം' ഒരു സ്റ്റാന്‍ഡേര്‍ഡ്്് 

95 ശതമാനം പുതുമുഖങ്ങളെ വച്ച് ചെയ്ത ഡയറക്ടറിന്റെ ചങ്കൂറ്റമാണ് പ്രേമത്തിന്റെ വിജയം. ആലുവയിലെ കുറച്ച് പിള്ളേര്‍ ചേര്‍ന്ന് മലയാളസിനിമയുടെ ചരിത്രമാവുകയാണ്. സിനിയുടെ ആത്മാവ് ആളുകളിലേക്ക് ഇറങ്ങിയതാണ് 'പ്രേമ'ത്തിന്റെ വിജയം. സിനിമയിറങ്ങിയശേഷം അല്‍ഫോന്‍സിനെകണ്ടപ്പോള്‍ 'അളിയോ നിങ്ങള് മലയാള സിനിമയുടെ സ്റ്റാന്‍ഡേര്‍ഡ് സെറ്റ് ചെയ്തു എന്നാണ്' പറഞ്ഞതെന്ന് വിനയിയുടെ വാക്കുകള്‍. രണ്ടാംതവണയോ മൂന്നാം തവണയോ സിനിമയ്‌ക്കെത്തിയവരെ മാത്രമേ ഇപ്പോള്‍ തിയറ്ററില്‍ കാണാനുള്ളൂ. ഇനി ഒരാള്‍ സിനിമയെടുക്കുമ്പോള്‍ പ്രേമം പോലെയോ അതിലും മികച്ചതോ ആക്കാന്‍ നോക്കും. ചിത്രത്തില്‍ പ്രവര്‍ത്തിച്ച 80 ശതമാനം പേരും നേരത്തിനു ശേഷം വേറൊരു സിനിമയും ചെയ്യാതെ കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രേമത്തിനു വേണ്ടി പൂര്‍ണാമായും സമര്‍പ്പിച്ചവരാണെന്നും വിനയ് പറയുന്നു. 
അമ്മയ്ക്കിഷ്ടം നര്‍മ്മം 
സിനിമയിലെത്തിയതുമുതല്‍ ഞാനൊരു നര്‍മ്മരസപ്രധാനമായ വേഷം ചെയ്യണമെന്ന് അമ്മ സുജാതയ്ക്ക് വലിയ ആഗ്രഹമായിരുന്നു. അത് സാധിച്ചു. സീരിയസ് റോളുകള്‍ കൊണ്ട് കാറ്റഗറൈസ് ചെയ്യപ്പെട്ടിരുന്നു. നിങ്ങളില്‍ നിന്ന് ഇത്തരത്തിലൊന്ന് പ്രതീക്ഷിച്ചില്ലല്ലോയെന്നാണ് ഓരോരുത്തര്‍ പറഞ്ഞത്. നര്‍മ്മമാണ് കൂടുതല്‍ ആളുകളിലേക്കെത്തുന്നതെന്ന് ഇപ്പോള്‍ മനസ്സിലായി. പുതുമയുള്ള വേഷങ്ങളാണ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നത്. ഇനി ഇറങ്ങാനുള്ള 'കിസ്മത്' എന്ന സിനിമയില്‍ അഴിമതിക്കാരനായ പോലീസ് ഓഫീസറാണ്. 'ഉറുമ്പുകള്‍ ഉറങ്ങാറില്ല' കള്ളന്‍മാരുടെ കഥ പറയുന്ന സീരിയസ് ത്രില്ലറാണ്. വിദേശരാജ്യങ്ങളിലടക്കം ഷൂട്ട് ചെയ്ത 'മണ്‍സൂണ്‍ മാംഗോസ്' ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. 'അക്കരകാഴ്ചകള്‍' എന്ന ആക്ഷേപഹാസ്യപരമ്പര ചെയ്ത അബി വര്‍ഗ്ഗീസിന്റേതാണ് ചിത്രം. ഫ്രഷ്‌നസുള്ള വേഷങ്ങള്‍ ഇനിയും വരാനിരിക്കുന്നുണ്ട്...വിനയിയുടെ വാക്കുകള്‍

Comments